Saturday 17 September, 2022

ഇന്ന് വിശ്വകര്‍മ്മ ജയന്തി-ദേശീയ തൊഴിലാളി ദിനം


 ദിവ്യശില്‍പിയായി അറിയപ്പെടുന്ന വിശ്വകര്‍മ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വിശ്വകര്‍മ ജയന്തി. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആയുധങ്ങളും വാഹനങ്ങളും കൊട്ടാരങ്ങളും ഉള്‍പ്പെടെ എല്ലാത്തിന്റെയും സ്രഷ്ടാവാണ് വിശ്വകര്‍മ്മാവ്. എല്ലാ വര്‍ഷവും വിശ്വകര്‍മ ഭഗവാന്റെ ജന്മദിനം വിശ്വകര്‍മ ജയന്തിയായി ആഘോഷിക്കുന്നു.
വിശ്വകര്‍മ്മാവ്
ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറും വാസ്തുശില്പിയുമാണ് ഭഗവാന്‍ വിശ്വകര്‍മ്മാവ് എന്ന് പറയപ്പെടുന്നു. ഇന്ദ്രപുരി, ദ്വാരക, ഹസ്തിനപുരി, സ്വര്‍ഗലോകം, ലങ്ക, ജഗന്നാഥപുരി, ശിവശങ്കരന്റെ ത്രിശൂല്‍, വിഷ്ണു ഭഗവാന്റെ സുദര്‍ശന ചക്രം എന്നിവ നിര്‍മ്മിച്ചത് അദ്ദേഹമാണെന്നാണ് വിശ്വാസം. വാസ്തുദേവന്റെ മകനാണ് വിശ്വകര്‍മ്മാവ് എന്ന് വിശ്വസിക്കപ്പെടുന്നു.

ജ-ഗദ് സ്രഷ്ടാവായ വിശ്വകര്‍മ്മാവിന്‍റെ ജ-യന്തി ഭരതത്തില്‍ പലയിടത്തും ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു.

ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ 2 കോടിയോളം വരുന്ന വിശ്വകര്‍മ്മജ-രും തൊഴിലാളികളും സെപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനമായും ദേശീയ തൊഴിളാലി ദിനമായും ആചരിച്ചു പോരുന്നു.

ഭാദ്ര ശുദ്ധ പഞ്ചമി - ഋഷിപഞ്ചമി - ദിനമാണ് വിശ്വ കര്‍മ്മ ജ-യന്തി ദിനമായി അറിയപ്പെടുന്നതെങ്കിലും ദേശീയ തൊഴിലാളി ദിനം ആചരിക്കുന്നത് കൊണ്ടാണ് അത് സ്ഥിരമായി സെപ്തംബര്‍ 17 എന്നാക്കിയത്.

നാളിലും വിശ്വകര്‍മ ജയന്തി ആഘോഷിക്കാറുണ്ട്. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു,മയ,ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ പുതുക്കിയാണ് ഋഷിപഞ്ചമി കൊണ്ടാടുക.



Friday 16 September, 2022

ഇന്ന് ലോക ഓസോണ്‍ ദിനം


 ഇന്ന് (സെപ്തംബര്‍ 16 ) ലോക ഓസോണ്‍ ദിനം. 1988ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബര്‍ 16ന് മോണ്‍ട്രിയോളില്‍ ഉടമ്പടി ഒപ്പുവച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

യു.എന്‍ 1994 മുതലാണ് ഓസോണ്‍ ദിനം ആചരിച്ചു തുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു അതിനു പിന്നില്‍. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.

ഭൂമിയിലെ ജീവന് കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോണ്‍ പാളി. സൂര്യനിൽ നിന്നും വരുന്ന അതിതീവ്ര രശ്മികളെ ഭൂമിയിൽ നേരിട്ട് പതിക്കുന്നതിൽ നിന്നും അത് സംരക്ഷിക്കുന്നു.


കൈകോര്‍ക്കാം ഭൂമിയുടെ ഭാവിയ്ക്കായി.....


ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയായി ഓസോണ്‍പാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്

Thursday 15 September, 2022

ഇന്ന് ദേശീയ എഞ്ചിനിയേഴ്‌സ് ദിനം; മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനം


ആധുനിക ഇന്ത്യ അഭിമാനത്തോടെ ഓർക്കുന്ന എഞ്ചിനീയർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 നാണ് ഇന്ത്യ ദേശീയ എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം, ശ്രീലങ്കയിലും ടാൻസാനിയയിലും സെപ്റ്റംബർ 15 എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ് മേഖലയിൽ വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകി.എഞ്ചിനീയറിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പുറമെ, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യ (IEI) പ്രകാരം "ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ മുൻഗാമി" എന്നും അദ്ദേഹം വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, "ഇന്ത്യയെ പുനർനിർമ്മിക്കുന്നു", "ഇന്ത്യയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥ" എന്നിവ യഥാക്രമം 1920 ലും 1934 ലും പ്രസിദ്ധീകരിച്ചു. മൈസൂർ ദിവാനായിരിക്കെ 1915-ൽ നൈറ്റ് പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് 1955-ൽ ഭാരതരത്‌ന ലഭിച്ചു.

 ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു. കര്‍ണ്ണാടകത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരില്‍ ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ കീഴിലാണ് (വിശ്വെശ്വരയ്യ ടെക്നോളജ-ിക്കല്‍ യൂണിവേഴ്സിറ്റി, ബെല്‍ഗാം).


ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ ആയിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യയത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു.


1912 ൽ മൈസൂർ ദിവാനായിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ.ആധുനിക മൈസൂറിന്റെ ശിൽപ്പികൂടിയായ വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുക,എൻജിനീയറിങ് മേഖലയിലെ അർപ്പണ ബോധം ഊട്ടി ഉറപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിൻറെ ലക്‌ഷ്യം. കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.


1962 ഏപ്രില്‍ 12 ന് തൊണ്ണൂറ്റി നൂറ്റി ഒന്നാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. വാസ്തവത്തില്‍ ആന്ധ്രാ സ്വദേശിയാണ് വിശ്വേശ്വരയ്യ. പ്രകാശം ജ-ില്ലയിലെ ഗിഡ്ഡല്ലൂരിലാണ് മോക്ഷഗുണ്ടം ഗ്രാമം. അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയവരാണ് വിശ്വേശ്വരയ്യായുടെ പൂര്‍വികര്‍.


സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. ബാംഗ്ളൂരിന് 40 കിലോമീറ്റര്‍ അകലെയുള്ള മുഡ്ഡനഹള്ളി ഗ്രാമത്തിലാണ് വിശ്വേശ്വരയ്യ പിറന്നത് (1861 സെപ്തംബര്‍ 15ന്) .


മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംപ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

Wednesday 14 September, 2022

ഇന്ന് ചട്ടമ്പി സ്വാമി ജയന്തി



ഇന്ന് നവോത്ഥാന നായകൻ ചട്ടമ്പി സ്വാമിയുടെ 169 ജയന്തി. 1853 ആഗസ്റ്റ്  25 ന് ചിങ്ങമാസത്തിലെ ഭരണി നാളിലായിരുന്നു തിരുവനന്തപുരം കണ്ണമ്മൂലയിൽ വാസുദേവ ശർമ്മയുടേയും നങ്ങമ്മയുടെയും  മകനായി ഉള്ളൂർകോട് എന്ന നായർ തറവാട്ടിൽ ചട്ടമ്പിസ്വാമിയുടെ ജനനം. ആദ്യം അയ്യപ്പനെന്നും പിന്നീട് കുഞ്ഞനെന്ന വിളിപ്പേരിലുമാണ് ചട്ടമ്പിസ്വാമികൾ അറിയപ്പെട്ടിരുന്നത്. കൊല്ലൂർ മഠത്തിലെ പരിചാരകനായി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞൻ അവിടെ പഠിപ്പിക്കാൻ വന്നിരുന്ന ശാസ്ത്രികളുടെ ക്ലാസ്സുകൾ പുറത്ത് നിന്ന് കേട്ട് പഠിച്ചാണ് ബാല്യത്തിൽ വിദ്യാഭ്യാസം നേടിയത്.

പിന്നീട് പേട്ടയിൽ രാമൻപിള്ളയാശാന്റെ കളരിയിൽ ചേർന്ന് സംസ്‌കൃതം പഠിക്കാൻ അവസരം കിട്ടി. അവിടെ വെച്ചാണ് ‘ചട്ടമ്പി’ എന്ന പേര് ലഭിക്കുന്നത്. ക്ലാസ്സ് ലീഡറുടെ ചുമതലയുണ്ടായിരുന്നതിനാലാണ് ചട്ടമ്പി ( ചട്ടം അൻപുക, നടപ്പിൽ വരുത്തുക) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് ജീവിതാവസാനം വരെ സ്വാമി ആ പേര് വിനയത്തിന്റെ പര്യായമായി കൊണ്ടു നടന്നു. അവധൂതഗുരുവില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് സിദ്ധിവരുത്തിയ സ്വാമികള്‍ സ്വയം വിദ്യകള്‍ ആര്‍ജ്ജിക്കുന്നതോടൊപ്പം ഉത്തമരായ ജിജ്ഞാസുക്കളെ പ്രോത്സാഹിപ്പിക്കാനും പ്രയത്‌നിച്ചു.


നീലകണ്ഠ തീർത്ഥപാദ സ്വാമികൾ, വാഴൂർ തീർത്ഥപാദാശ്രമം, എഴുമറ്റൂർ പരമഭട്ടാരാശ്രമം എന്നീ ആശ്രമങ്ങളുടെ സ്ഥാപകൻ തീർത്ഥപാദ സ്വാമികൾ എന്നിവർ ചട്ടമ്പി സ്വാമികളുടെ സന്യാസ ശിഷ്യന്മാരാണ്. വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ആദിഭാഷ, ക്രിസ്തുമതച്ഛേദനം, അദ്വൈത ചിന്താപദ്ധതി, വേദാന്തസാരം തുടങ്ങിയ കൃതികൾ ചട്ടമ്പിസ്വാമികളുടേതാണ്.

Sunday 11 September, 2022

വിശ്വവിജയദിനം-സെപ്റ്റംബർ 11


 1893 സപ്തംബര്‍ 11-ാം തീയതിയാണ് ചിക്കാഗോ പ്രസംഗം. ഈ പ്രസംഗത്തിലൂടെ സ്വാമിജിക്ക് ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. വേദോപനിഷത്തുക്കളിലെ മഹത്തായ തത്വങ്ങള്‍ വിശദീകരിച്ചപ്പോള്‍ സദസ്സ് അത്ഭുതസ്തബധരായി ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചിരുന്നു.


സ്വാമി വിവേകാനന്ദന്റെ പ്രസംഗം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചു. സ്വാമിജി പ്രസംഗിക്കാന്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍ ജനങ്ങള്‍ അവിടെ തടിച്ചു കൂടുമായിരുന്നു. അത്രമേല്‍ ജനങ്ങളെ ആകര്‍ഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു സ്വാമിജിയുടെ പ്രസംഗത്തിന്.


ചിക്കാഗോവിലെ ലോകമതമഹാസമ്മേളനത്തിന് പല രാജ്യങ്ങളില്‍ നിന്നും പല മതങ്ങളുടേയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. വാഗ്മികളായ മതപ്രതിനിധികള്‍ അവരവരുടെ മതങ്ങളുടെ മേന്മയെ ചൂണ്ടിക്കാട്ടി സംസാരിച്ചു.


സ്വാമിജിയുടെ കയ്യില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമൊന്നും ഉണ്ടായിരുന്നില്ല. വിദ്യാസ്വരൂപിണിയായ സരസ്വതീദേവിയേയും ഗുരുവര്യനായ ശ്രീരാമകൃഷ്ണദേവനേയും സ്മരിച്ചുകൊണ്ട് സ്വാമിജി പ്രസംഗമാരംഭിച്ചു.


”അമേരിക്കയിലെ സഹോദരി സഹോദരന്മാരെ” എന്നാണ് തുടങ്ങിയത്. സ്വാമിജിയുടെ പ്രസംഗം സദസ്സിനെ രോമാഞ്ചം കൊള്ളിച്ചു. ശ്രോതാക്കള്‍ കൈയടിച്ച് ഹര്‍ഷാരവം മുഴക്കി. സ്വാമിജിയുടെ സ്‌നേഹപൂര്‍ണ്ണമായ വാക്കുകള്‍ സാഹോദര്യത്തിന്റെ സന്ദേശം പരത്തി. പണ്ഡിതന്മാരും വാഗ്മികളും സ്വാമിജിയുടെ മഹത്വത്തെ സമ്മതിച്ച് ആദരിച്ചു.

അമേരിക്കയില്‍ നിന്ന് സ്വാമിജി ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നിടത്തെല്ലാം ഒരു മഹാപുരുഷനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. രാജ്യഭക്തനായ സന്യാസി എന്ന നിലയിലും അദ്ദേഹത്തിന്റെ കീര്‍ത്തി പരുന്നു.


സകലമതസാഹോദര്യം ആഹ്വാനം ചെയ്ത സ്വാമിജിയുടെ വാക്കുകള്‍ ചിന്തകന്മാരേയും നേതാക്കളേയും പുളകം കൊള്ളിച്ചു. അയിത്തം, ജാതിഭേദങ്ങള്‍ തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദുരീകരിക്കുവാന്‍ പുതിയ വിദ്യാഭ്യാസ പദ്ധതി കൂടിയേ കഴിയൂ എന്നു സ്വാമിജി പറഞ്ഞു

Monday 5 September, 2022

സെപ്റ്റംബര്‍ - 5 അധ്യാപക ദിനം.


 1961 മുതൽ സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിച്ചുവരുന്നു. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.

              ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു, "നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അദ്ധ്യാപക ദിനമായി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി തിരഞ്ഞെടുത്തത്.

Friday 26 August, 2022

ദേശീയ കായിക ദിനം




ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ മേജര്‍ ധ്യാന്‍ചന്ദ് ഗോളുകള്‍ നേടാനുള്ള അദ്ദേഹത്തിന്‍റെ കഴിവുകള്‍ കൊണ്ടാണ് ഹോക്കി ചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നത്. ലോകം കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡ്‌ ആയിരുന്ന അദ്ദേഹം ഹോക്കിയിലെ തന്റെ അസാമാന്യപാടവം കൊണ്ട് ഹോക്കി മാന്ത്രികന്‍ എന്ന വിശേഷണത്തിന് അർഹമായി. അദ്ദേഹം കളിക്കുന്ന കാലയളവില്‍ മൂന്ന് ഒളിമ്പിക്സ് സ്വര്‍ണ്ണമെഡലുകള്‍ നേടി ഇന്ത്യയെ മികച്ച ഹോക്കിടീമുകളിലൊന്നാക്കി അദ്ദേഹം മാറ്റി.

1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് ധ്യാന്‍ ചന്ദ് ജനിച്ചത്. ഇന്ത്യൻ കരസേനയിലെ ഹോക്കി താരമായ സുമേഷ്‌ വാർ ദത്തിന്റെ പുത്രനായ അദ്ദേഹത്തിന്റെ യഥാർത്ഥ പേര്‌ ധ്യാൻസിങ്‌ എന്നായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന ധ്യാൻ സിങ്‌, 17-ാ‍ം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തില്‍ ചേരും മുമ്പ് അദ്ദേഹം ഹോക്കി കളിച്ചിരുന്നില്ല, ഗുസ്തിയില്‍ ആയിരുന്നു കമ്പം. പിന്നീട് ഹോക്കിയിൽ താല്പര്യം തോന്നിയ അദ്ദേഹം പരിശീലനം ആരംഭിച്ചു. ദൈനംദിന ജോലികള്‍ക്ക് ശേഷമായിരുന്നു ഹോക്കി പരിശീലനം. നിലാവെളിച്ചത്തില്‍ മൈതാനത്ത് ഹോക്കി പരിശീലനം നടത്തുന്ന ധ്യാന്‍ സിംഗിന് ധ്യാന്‍ ചന്ദ് എന്ന ഇരട്ടപ്പേരും കിട്ടി. ആ പരിഹാസപ്പേര് പക്ഷേ പിന്നീട് ഇതിഹാസമായി മാറി.

ആര്‍മിക്ക് വേണ്ടി കളിച്ചാണ് ധ്യാന്‍ ചന്ദ് ശ്രദ്ധേയനാവുന്നത്. 1923-ൽ മീററ്റ്‌ ഹോക്കി ടൂർണമെന്റിൽ തന്റെ റജിമെന്റിനെ ജേതാക്കളാകുന്നതിൽ മുഖ്യപങ്ക്‌ വഹിച്ച ധ്യാന്‍ ചന്ദ്, 1924-ൽ പഞ്ചാബ്‌ നേറ്റീവ്‌ ഹോക്കി ടൂർണമെന്റിലും തന്റെ റജിമെന്റിനെ ജേതാക്കളാക്കി. 1926-ൽ ഇന്ത്യൻ കരസേന ടീമിന്‌ ആദ്യമായി വിദേശ പര്യടനം നടത്താൻ അവസരം ലഭിച്ചപ്പോൾ വെറും 21 വയസ്സുമാത്രം

പ്രായമുണ്ടായിരുന്ന ധ്യാൻ ചന്ദും ആ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലന്റിൽ രണ്ടുമാസം നീണ്ട പര്യടനത്തിൽ ആകെ കളിച്ച 21 മത്സരങ്ങളിൽ 18 ലും ഇന്ത്യൻ ആർമിക്കായിരുന്നു വിജയം. രണ്ടെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ ഒരുകളിയിൽ പരാജയപ്പെട്ടു. തുടക്കം മുതൽ സെന്റർ ഫോർവേഡായി കളിച്ച ധ്യാൻ ചന്ദ് ആയിരുന്നു ഭൂരിപക്ഷം ഗോളുകളും നേടിയത്.


പിന്നീട് ഇന്ത്യൻ ടീമിന്റെ ഭാഗമായ അദ്ദേഹം, 1928-ൽ ആംസ്റ്റര്‍ഡാമില്‍ വച്ച് നടന്ന ഒളിമ്പിക്സില്‍ 14 ഗോളുകള്‍ നേടി ഇന്ത്യയെ ജേതാക്കളാക്കി കൊണ്ട് തന്റെ ആദ്യ ഒളിംപിക്‌സ് ഗോൾഡ് മെഡൽ സ്വന്തമാക്കി. 1932- ലെ ലോസാഞ്ചൽസ്‌ ഒളിമ്പിക്സിൽ ധ്യാൻ ചന്ദ് തൻ്റെ ഹോക്കിയിലെ മാന്ത്രികത പുറത്തെടുത്തു. ഇത് അദ്ദേഹത്തെ വീണ്ടും ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവാകാൻ സഹായിച്ചു. ആ ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ ഒന്നിനെതിരെ 24 ഗോളുകൾക്ക് തോൽപിച്ചത്‌ എക്കാലത്തേയും റെക്കോഡാണ്‌. 1934-ൽ വെസ്റ്റേൺ ഏഷ്യാറ്റിക്‌ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ നയിച്ചത്‌ ധ്യാൻ ചന്ദായിരുന്നു. അന്നാണ്‌ ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം ആദ്യമായി ക്യാപ്റ്റൻ ആവുന്നത്. 1935 ലെ ഓസ്ട്രിയ-ന്യൂസിലന്റ്‌ പര്യടന വേളയിലെ ക്യാപ്റ്റൻ ധ്യാൻ ചന്ദായിരുന്നു. 1936 ബർലിൻ ഒളിമ്പിക്സിലാണ് ധ്യാൻ ചന്ദ്‌ ആദ്യമായി ഇന്ത്യയെ ഒളിമ്പിക്സിൽ നയിച്ചത്‌. ആ വർഷം ബെര്‍ലിന്‍ സിറ്റിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളിലെ വാചകങ്ങൾ ഇപ്രകാരമായിരുന്നു "ഹോക്കി സ്റ്റേഡിയത്തില്‍ വരൂ, കാണൂ, ഇന്ത്യന്‍ മാന്ത്രിക കായികതാരം ധ്യാന്‍ചന്ദിന്‍റെ പ്രകടനങ്ങള്‍". ബർലിൻ ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ, ജർമനിയും ഇന്ത്യയും ഏറ്റുമുട്ടുന്ന മത്സരം നേരിട്ടുകാണാൻ സാക്ഷാൽ ഹിറ്റ്ലറുമുണ്ട് ഗാലറിയിൽ. ഒരുഗോളിന് പിന്നിട്ടു നിന്ന ഇന്ത്യ പിന്നീട് എട്ടു ഗോളുകൾ എതിരാളിയുടെ വലയിലെത്തിച്ചു. അതിൽ ആറും ക്യാപ്റ്റനായ ധ്യാൻ ചന്ദിന്റെ സ്റ്റിക്കിൽ നിന്നും ആയിരുന്നു. അതോടെ തന്റെ മൂന്നാം ഒളിമ്പിക്സ് ഗോൾഡ് മെഡലും അദ്ദേഹം സ്വന്തമാക്കി. 1944 ലും 1949 ലും രണ്ടാംലോക മഹായുദ്ധംമൂലം ഒളിമ്പിക്സ്‌ മുടങ്ങിയില്ലായിരുന്നുവെങ്കിൽ ധ്യാൻ ചന്ദിന്റെ ഒളിമ്പിക്സ്‌ നേട്ടങ്ങൾ കൂടുതൽ ഉന്നതങ്ങളിൽ എത്തിയേനെ.

1947-ൽ ഇന്ത്യയുടെ ഈസ്റ്റ്‌ ആഫ്രിക്കൻ പര്യടനവേളയിൽ 42-ാ‍ം വയസ്സുകാരനായ ധ്യാൻ ചന്ദ്‌ 61 തവണയാണ്‌ ഗോൾ വലയം ഭേദിച്ചത്‌. അന്ന്‌ ഇന്ത്യ കളിച്ചതാവട്ടെ 22 മത്സരങ്ങളും. ശിപായിയായി ജീവിതം ആരംഭിച്ച്‌ മേജറായി പിരിഞ്ഞ ധ്യാൻ ചന്ദിന്റെ ജീവിതകഥ ഹോക്കിയുടെ ചരിത്രമാണ്‌. ജീവിതത്തിന്‍റെ അവസാനനാളുകള്‍ അദ്ദേഹം തന്‍റെ ജന്മസ്ഥലമായ ഝാന്‍സി(ഉത്തര്‍പ്രദേശ്) യില്‍ ചെലവഴിച്ചു. 1979 ഡിസംബര്‍ 3-ന് അദ്ദേഹം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് മരണമടഞ്ഞു. ഇതിഹാസകായികതാരമായ ധ്യാന്‍ ചന്ദിന്‍റെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 29 ഇന്ത്യ ദേശീയ കായിക ദിനമായി കൊണ്ടാടുന്നു. 1956-ല്‍ ഇന്ത്യ ഗവണ്‍മെന്‍റ് അദ്ദേഹത്തിന് പരമോന്നതബഹുമതികളിലൊന്നായ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു

Monday 22 August, 2022

ഇന്ന് ലോക നാട്ടറിവ് ദിനം.. !

 

മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉള്‍പ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം…


തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്.സാമൂഹികശാസ്ത്രവിഷയങ്ങളിൽ താരതമ്യേന പുതിയ വിഷയമാണ് ഫോൿലോർ അഥവാ”നാട്ടറിവ്”. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ്, അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.

1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപര്‍ക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോര്‍’ എന്ന പദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്. ആ ദിനത്തിന്‍റെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ഓഗസ്ത് 22 അന്താരാഷ്ട്ര ഫോക്ലോര്‍ദിനമായി ആചരിച്ചുപോരുന്നത്.

പാശ്ചാത്യനാടുകളില്‍ 18-ാംനൂറ്റാണ്ടില്‍ ആരംഭിച്ച ജനകീയ പഴമയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ഫോക്ലോര്‍ എന്ന പഠനത്തിന് വഴിതെളിച്ചത്. 19-ാംനൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് ‘പഴമപഠന’ത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. ജര്‍മന്‍പണ്ഡിതന്മാരായ ഗ്രിം സഹോദരന്മാര്‍ ‘ഫോക്ലോറിസ്റ്റിക്സ്’ എന്ന പുത്തന്‍ സാംസ്‌കാരിക പഠനമേഖലയായി ഇതിനെ മാറ്റുകയായിരുന്നു. പഴമപഠനത്തിന് വോക്സ്‌കുണ്ടെ എന്ന പദമാണ് അവര്‍ ഉപയോഗിച്ചത്. 1846-ല്‍ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ വില്യം ജെ. തോംസ് ജനകീയപഴമയെ കുറിക്കാന്‍ ഫോക്ലോര്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചു.

സംഘം എന്നര്‍ഥം പറയാവുന്ന ‘ഫോക്’, വിജ്ഞാനം എന്ന അര്‍ഥമുള്ള ‘ലോര്‍’ എന്നീ രണ്ട് പദങ്ങളില്‍നിന്നുമാണ് ഫോക്ലോര്‍ എന്ന വാക്കുണ്ടായത്. ഫോക് എന്ന പദത്തിന് ജനസമൂഹമെന്നാണ് സാമാന്യാര്‍ഥമെങ്കിലും നിരക്ഷരരും അപരിഷ്‌കൃതരുമായ കൃഷിക്കാരെ ഉദ്ദേശിച്ചാണ് ആദ്യകാലത്ത് ഈ പദം പ്രയോഗിച്ചിരുന്നത്. എന്നാല്‍ പാരമ്പര്യസ്വഭാവം പ്രകടമാക്കുന്ന ഒരു സംഘം അഥവാ സമൂഹം എന്ന അര്‍ഥത്തിലാണ് ഈ പദം ഇന്ന് പ്രയോഗിച്ചുപോരുന്നത്. ഏറ്റവും കുറഞ്ഞത് ഒരു കാര്യമെങ്കിലും പൊതുവായി പങ്കിടുന്ന രണ്ടോ അതിലധികമോ പേരടങ്ങുന്ന ഒരു സംഘം അഥവാ സമൂഹമാണ് ഫോക്. അനുഭവത്തിലൂടെയും പഠനത്തിലൂടെയും കിട്ടുന്ന അറിവാണ് ലോര്‍. അതായത്, സമൂഹം പിന്‍പറ്റുന്ന പാരമ്പര്യമായ അറിവുകളാണ് ഫോക്ലോര്‍. ജനജീവിതത്തെ സംബന്ധിക്കുന്ന സമസ്ത അറിവുകളും ഫോക്ലോറിന്റെ പരിധിയില്‍ വരുന്നു. നാടോടിവിജ്ഞാനീയം എന്നും ഈ പഠനമേഖല അറിയപ്പെടുന്നു.

സമൂഹജീവിയായ മനുഷ്യന്‍റെ സ്വഭാവവും ജീവിതവും പഠിക്കുകയാണ് വാസ്തവത്തില്‍ ഫോക്ലോര്‍ ചെയ്യുന്നത്. നരവംശശാസ്ത്രത്തിന്റെയും മനശ്ശാസ്ത്രത്തിന്റെയും മേഖലകളില്‍ വ്യാപരിച്ചിരുന്നവരാണ് ആദ്യകാല ഫോക്ലോര്‍പഠനങ്ങള്‍ക്കും തുടക്കംകുറിച്ചിരുന്നത്. ജനതയെ അടുത്തറിയാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഫോക്ലോര്‍പഠനം പ്രാധാന്യമര്‍ഹിക്കുന്നത്.നാടോടിജീവിതമാണ് ഫോക്ലോറിന്‍റെ അടിസ്ഥാനം. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, കളികള്‍, പലതരം വിനോദങ്ങള്‍, കൈവേല, കരവിരുത്, നാടന്‍ വാസ്തുവിദ്യ, നാടന്‍ വസ്ത്രവിദ്യ, നാട്ടുവൈദ്യം, നാടന്‍ പാചകം, നാടോടിക്കഥ, നാടന്‍ ഗാനം, നാടോടി ഇതിഹാസം, കടങ്കഥകള്‍, ചൊല്ലുകള്‍, നാടന്‍ ശൈലികള്‍, നാടോടിഭാഷണങ്ങള്‍, നാടോടിനാടകം, നാടോടിനൃത്തം, നാട്ടുസംഗീതം, നാടന്‍ ചിത്രകല തുടങ്ങിയവയെല്ലാം അതിന്‍റെ പരിധിയില്‍ പെടുന്നു.

ഗുണ്ടര്‍ട്ട്, ലോഗന്‍, പേഴ്സിമക്വിന്‍ തുടങ്ങിയ വിദേശപണ്ഡിതര്‍ മലയാളഭാഷാപഠനത്തിനും മറ്റുമായി നാടോടിപ്പാട്ടുകളും പഴഞ്ചൊല്ലുകളും ഉപയോഗപ്പെടുത്തിയതാണ് കേരളത്തിലെ പഴമ പഠനത്തിന്‍റെ ആദ്യ ചുവടുവയ്പ്. നാടന്‍പാട്ടുകള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍ തുടങ്ങിയ ഫോക്ലോര്‍ ഘടകങ്ങളെല്ലാം വാമൊഴിയായാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ വാമൊഴിരൂപങ്ങള്‍ക്ക് പലതിനും വരമൊഴി രൂപങ്ങളുണ്ടായി

Kalamela logo 2024